Thursday, February 26, 2009

Rehmanodu ഒരു കുമ്പസാരം

കേരള സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം ആണ് രണ്ഗം. അന്ന് കോട്ടയം തെള്ളകം ഹോളി ക്രോസ് ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ആയിരുന്ന കാലം. എല്ലാം കൊണ്ടും ദൈവം ഒരുപാടു നേട്ടങ്ങള്‍ തന്ന ഒരു വര്‍ഷം ആയിരുന്നു അത്. മല്‍സര ഇനങളില്‍ ആദ്യ ഇനമായ മാപ്പിള പാട്ടില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞതില്‍ ഉള്ള സന്തോഷം ആയിരുന്നു എനിക്ക്. എന്നാല്‍ ഒരു വിജയവും മതി മറന്നു കൊണ്ടാടാന്‍ ഞങളെ ഗുരുക്കാന്‍ മാര്‍ സമ്മതിച്ചിരുന്നില്ല. അടുത്ത ഇനം സംഘഗാനം, പ്രശസ്ത സംഗീതന്ജന്‍ സണ്ണി സ്റ്റീഫന്‍ന്റെ, കര്‍ശനവും, ചിട്ടയുംയുള്ള പരിശീലനം. രാപകലുകള്‍ തപസ്യ ആക്കി മാറ്റി കൊണ്ട് ഞങള്‍ മികച്ച പ്രകടനത്തിനായി ഞങളെ തന്നെ ഒരുക്കി കൊണ്ടിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ സ്ഥിരം ആയി ഞങള്‍ തന്നെ വാങ്ങി കൊണ്ടിരുന്ന സമ്മാനം ആയിരുന്നു അത്. എന്നിരുന്നാലും, ടീമിലെ സീനിയര്‍മാരില്‍ പലരും ആ വട്ടം സ്കൂള്‍ വിട്ടു പൊയ്, കൂടാതെ ഞങള്‍ക്ക് കൂട്ടായി പുതു മുഖങ്ങള്‍ എത്തി.ഒറ്റക്കെട്ടായി നിന്നിരുന്ന ടീമില്‍ നടത്തിയ അഴിച്ചു പണികള്‍ അല്പം മനോവീര്യം കെടുത്താതെ ഇരുന്നില്ല. എങ്കിലും ഗുരുക്കന്മാരുടെയും സഹപാഠി കളുടെയും നിരന്തരമായ പിന്തുണയില്‍ ഞങള്‍ മല്‍സരത്തിന്‌ ഒരുങ്ങി.


ദിനം രണ്ടു. കോഴിക്കോട് മൈതാനിയില്‍ 11 മണിക്കാണ് മല്‍സരം

പിരിമുറുക്കത്തിന്റെ മൂര്‍ധാവില്‍ നില്‍ക്കുന്ന നേരം, രാവിലത്തെ പ്രാതല്‍ കഴിക്കുവാന്‍ ഞങള്‍ ഊട്ടു പുരയില്‍ എത്തി. എല്ലാ ടെന്‍ഷന്‍ കള്‍ക്കും വിരാമം ഇടുന്ന ഇടം. സ്വാദിഷ്ടമായ ഭക്ഷണം, അത് ഇന്നും നാവില്‍ കൊതി ഉണര്‍ത്തുന്നു. പിന്നെ മനസിന്റെ പിരിമുറുക്കം അല്പം ഒന്ന് അയക്കാന്‍ തമാശക്ക് വേണ്ടി അല്ലറ ചില്ലറ കുരുത്തകേടുകള്‍ ഒപ്പിക്കുന്നതും ഇവിടെ തന്നെ.കൌമാരം, പോരാത്തതിന് കരിങ്കുരങ്ങിന്റെ സ്വഭാവം. കൂട്ടത്തില്‍ ഉള്ളവര്‍ക്കിട്ടോ, അല്ലെങ്കില്‍ വീണു കിട്ടുന്ന ആരെങ്കിലുമോ ആവും ഇരകള്‍ .


കലപില കൂടി, ഊടുപുരയിലെ ഒരു നിര നിറയെ ഞങള്‍ കൈ അടക്കി. അപ്പോള്‍ അതാ നേരെ മുന്നില്‍ ഇളം പച്ച ടി ഷര്‍ട്ട്‌ ഇട്ടു ഒറ്റക്ക് ഇരുന്നു ആഹാരം കഴിക്കുന്ന ഒരു ഇരു നിറക്കാരന്‍ പയ്യന്‍. കൂടെ ആ നിരയില്‍ ആരുമില്ല. മുന്നില്‍ ഇരിക്കുന്ന ഇലയില്‍ കണ്ണുകള്‍ നട്ടു, ചുറ്റും നടക്കുന്നത് എന്താണ് എന്ന് അറിയാതെ , വളരെ ശ്രദ്ധ പൂര്‍വ്വം ആഹാരം കഴിക്കുന്നു. മറ്റേതെങ്കിലും സ്കൂളിലെ എതിരാളി എന്നതില്‍ കവിഞ്ഞു ഒന്നും തോന്നിയില്ല.
" ആരടേ ഈ കക്ഷി?? ഫുടിനോട് എന്തൊരു ആത്മാര്‍ത്ഥത?? അഹഹഹ.. ആ ഇലയിലേക്ക് ഒന്ന് നോക്കു..ഒരു ലോറി പച്ചകറി വണ്ടി മറിഞ്ഞ പോലെ സാംബാര്‍ കഷണങ്ങള്‍!! ... മല്‍പിടുത്തം നടക്കുവാ ഇഡ്ലിയുമായി .. ആരും ശല്യം ചെയ്യല്ലേ.!!.പരസ്യ വാചകങ്ങളുടെ രീതിയില്‍ നിര്‍ത്താതെ കമന്റുകള്‍ വന്നു കൊണ്ടേ ഇരുന്നു.ഞങളുടെ വാചാലതയും, ചാപല്യങ്ങളും ഒന്നും ശ്രെദധിക്കാതേ ആഹാരം പൂര്‍ത്തിയാക്കി അയാള്‍ പോയി . സാധാരണ ഇത്തരം സന്ദര്‍ഭങ്ങള്‍ പെണ്‍കുട്ടികളുടെ മുന്നില്‍ വീണു കിട്ടിയാല്‍ ചില വിരുതന്മാര്‍ കാട്ടുന്ന ജാടകളും , നമ്പരുകളും ഒന്നുമില്ലാതെ. ശാന്തനായി കടന്നു പോയ അയാളുടെ കാര്യം മല്‍സരത്തിന്റെ ടെന്‍ഷനില്‍ ഞങള്‍ എല്ലാം മറന്നു
ചെസ്റ്റ് നമ്പര്‍ 309. final call..പ്രാര്‍ത്ഥന, ഗുരുവിനെ വന്ദിച്ചു, ജാഗരൂകരായി ഞങള്‍ ഓരോരുത്തരും കര്‍ട്ടന്‍ പിന്നില്‍ തയ്യാര്‍ ആയി നിന്നു.


ഇന്ത്യയെ കുറിച്ചുള്ള അതിമനോഹരമായ ഒരു ശാന്തമായ melody ആയിരുന്നു ആദ്യം..മനോഹരമായ വരികള്‍, മനസിനെ ചൂഴ്ന്നു നില്‍കുന്ന ഈണം.കൂടെ ഇന്നത്തെ ഇന്ത്യയുടെ ശോച്ച്യമായ അവസ്ഥയെ കുറിച്ച്ഉള്ള കുരുന്നു ചോദ്യങ്ങളുമായി ഒരു ഗാനം. ആദ്യത്തെ ഹുംമിംഗ് കഴിഞ്ഞ് , താഴെ ഇരിക്കുന്ന മൂന്ന് ജഡജസ്ഇലേക്ക് എന്‍റെ കണ്ണുകള്‍ പറന്നു വീണു.കലാമണ്ഡലം ഹൈദര്‍ അലി, മറ്റൊരു പ്രമുഖ സന്ഗീത സംവിധായകന്‍, പിന്നെ ഇരിക്കുന്ന ആളിനെ കണ്ടു എന്‍റെ തലയില്‍ അക്ഷരാര്‍ത്ഥത്തില്‍ പൊന്നീച്ച പറന്നു. ഊടു പുരയില്‍ വെച്ച് ഞങള്‍ കളിയാക്കി വിട്ട ആ പയ്യന്‍..വിധി ഏതാണ്ട് അപ്പോള്‍ തന്നെ നിശ്ചയം ആയി,എങ്കിലും എല്ലാവരും ഭംഗി ആയി തന്നെ ആദ്യ ഗാനം പൂര്‍ത്തിയാക്കി. കണ്ണുകള്‍ അടച്ചു, ചെന്നിയില്‍ ഒരു renyolds പെന്‍ ഊന്നി , അയാള്‍ താളം പിടിച്ചു കൊണ്ട് ഇരുന്നു. അടുത്ത ഗാനം ഒരല്പം ഫാസ്റ്റ് നമ്പര്‍ ആയിരുന്നു, കുറെ കൂടെ ഹാപ്പി മൂഡില്‍ ഉള്ള ആ ചടുല ഗാനം പാടുമ്പോള്‍ എന്തൊക്കെയോ അയാള്‍ പേപ്പറില്‍ കുത്തി കുറിക്കുന്നു..എന്‍റെ ദൈവമേ! ജഡ്ജ് ആണ് എന്ന് അറിയാതെ ആണെല്ലോ കമന്റ് അടിച്ചത്..ഇങ്ങേരു വട്ടപൂജ്യം ഇടുവാണോ?.എന്തായാലും സദസ്സ് വളരെ നന്നായി തന്നെ ഞങളുടെ ഗാനത്തെ എതിരേറ്റു.


സ്റ്റേജില്‍ നിന്നു ഇറങ്ങുമ്പോള്‍ മനസ്സ് ശൂന്യം. കുറ്റബോധംകൊണ്ട് നീറുന്ന മനസ്സോടെ സ്വയം ശപിച്ചു,കണ്ണീര്‍ വിഴുങ്ങി ഒരു ബെഞ്ചില്‍ ഇരികുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ അനൌണ്‍സ്മെന്റ് ..ഇന്നത്തെ ജഡ്ജസ്...ആദ്യം പറഞ്ഞ 2 പ്രമുഖരെ മലയാളികള്‍ക്ക് പരിച്യപെടുതെണ്ട ആവശ്യം പോലുമില്ല. ഇന്നത്തെ മൂന്നാമത്തെ ജഡ്ജ് മലയാള സിനിമയിലെ പ്രമുഖ സന്ഗീത സംവിധായകന്‍. R. K .Shekarinte മകന്‍ കൂടി ആയ Sri A.R rehman. മലയാളികള്‍ക്ക് അന്ന് സുപരിചിതന്‍ അല്ലതിരുന്നത് കൊണ്ടാകാം, മറ്റു രണ്ടു പേരുടെ പേരുകള്‍ അനൌണ്‍സ് ചെയ്തപ്പോള്‍ ഉണ്ടായ കരഘോഷം ഒന്നും സദസ്സില്‍ നിന്ന് അന്ന് ഉയര്‍ന്നില്ല.മണിരത്നത്തിന്റെ തമിള്‍ ചിത്രം അയ റോജ എന്നാ ചിത്രത്തിലൂടെ തമിഴ് നാട്ടില്‍ പ്രശസ്തനായ യുവ സംഗീത സംവിധയകന്‍.


പുലരും വരെ നീണ്ടു നിന്ന ഞങളുടെ ആ മല്‍സരത്തില്‍ നഗരത്തിലെ പ്രമുഖ സ്കൂളുകളെല്ലാം തന്നെ പങ്കെടുത്തിരുന്നു.കാത്തിരിപ്പു ഇത്ര അസഹ്യമായ നിമിഷങ്ങള്‍..ഓരോ ഗാനവും പുതിയ ഒരു അനുഭൂതിയോടെ , ഇരട്ടി ഊര്‍ജത്തോടെ അദ്ദേഹം കേട്ട് കൊണ്ടേ ഇരുന്നത്, പിറകിലെ സീറ്റുകളില്‍ ഇരുന്നു ഞങള്‍ പേടിയോടെ, കൌതുകത്തോടെ വീക്ഷിച്ചു കൊണ്ടും ഇരുന്നു. ഏതെങ്കിലും ടീമിന്റെ സംഗീതം ഞങ്ങലെകളാല്‍ മികച്ചതാണോ? ഒരേ ടെന്‍ഷന്‍.

പുലര്ച്ചയയ്പ്പോള്‍ ഞങള്‍ തളര്‍ന്നിരുന്നു, ഇതിനിടക്ക് പല വിജയങ്ങളും തോല്‍വികളും ടീമില്‍ ചിരിയും കണ്ണീരും , നിശ്വാസങ്ങളും പടര്‍ത്തി കടന്നു പൊയ്.
എനിക്ക് ഒരു കുറ്റവാളിയുടെ മുഖം ആയിരുന്നു അന്ന്. അതിരാവിലെ റിസള്‍ട്ട് അറിയുമ്പോള്‍ പാതി മയക്കത്തില്‍ ആയിരുന്നു. സ്‌കൂള്‍ വാനിന്റെ ജാലകത്തിലൂടെ തണുപ്പിനൊപ്പം ആ അനൌണ്‍സ്മെന്റ് ഒഴുകി വന്നു. രണ്ടും , മൂനിലും ഞങളുടെ ചെസ്റ്റ് നമ്പര്‍ ഇല്ല..പോയ്‌.!!!.ഒരു നിമിഷം ഹൃദയം പിടഞ്ഞു..പിന്നെ ഒന്നാം സമ്മാനം ചെസ്റ്റ് നമ്പര്‍ 309..എന്ന് അനൌണ്‍സ് ചെയുമ്പോള്‍ കുറ്റബോധം കൊണ്ടും, പിരിമുറുക്കം കൊണ്ടും നരകതുല്യമായ ആ നിമിഷങ്ങളെ പുറന്തള്ളി ഒരു കൊച്ചു ചിത്ര ശലഭം ചിറകു വിരിച്ചു ആദ്യം ആയി ആകാശം താണ്ടുന്ന പ്രതീതിയില്‍ ഞങള്‍ ആഹ്ലാദത്തില്‍ നൃത്തംചവിട്ടി, ദൈവത്തിനോട് നന്ദി പറഞ്ഞു.മനസ്സില്‍ അന്ന് ഒരു പാട് വട്ടം അപരിചിതനായ ആ ജഡ്ങേനു നന്ദി പറഞ്ഞു കാണും. പിന്നീട്, സ്കൂളിലെ പള്ളിയുടെ മൂലയില്‍എരിയുന്ന മെഴുക് തിരികള്‍ക്ക് മുന്നില്‍ മുട്ടില്‍ നിന്ന് ദൈവത്തോട് ക്ഷമ ചോദിച്ചിട്ടും ഉണ്ട്. വര്‍ഷങ്ങള്‍ കടന്നു പോയി..ഇന്ന് സുപരിചിതനായ ആ മഹാ സംഗീത സംവിധായകന്റെ ലക്ഷകണക്കിന് വരുന്ന ആരാധകരില്‍ ഒരാള്‍ ആയി ഈ ഞാനും.

രാജ്യത്തിന്റെ അഭിമാനം ആയി അദ്ദേഹം oscar വേദിയേ തന്‍റെ മാസ്മരിക സംഗീതത്തില്‍ ധന്യമാക്കുമ്പോള്‍ ,എല്ലാ ഇന്ത്യകരനെയും പോലെ tv സ്ക്രീന്‍ നു മുന്നില്‍ കണ്ണും നട്ടും, ആ വിജയത്തില്‍ മനസ്സാല്‍ ഒരുപാടു സന്തോഷിച്ചും..ആ സംഗീതത്തില്‍ ഉണര്‍ന്നം ഉറങ്ങിയും ജീവിതം തുടരുന്നു. എളിമയുടെയും, സമര്‍പ്പണത്തിന്റെയും ദൃഷ്ടാന്തമായി അദ്ദേഹം ലോകസന്ഗീതത്തിന്റെ നിറുകയില്‍ 2 oscar നേടി നില്‍കുകയാണ്‌..തന്‍റെ കൊച്ചു വാക്കുകളിലൂടെ., ഒരു പാട് ഗഹനമായ ചിന്തകള്‍ തന്‍റെ സംഗീതത്തിലൂടെ പകരുന്ന പോലെ. ഒരിക്കല്‍ കൂടെ അന്ന് അറിയാതെ ചെയ്തു പോയ ആ തെറ്റ് ഓര്‍ത്തു ഞാന്‍ ഒരായിരം വട്ടം ആ പാദം വന്ദിക്കുന്നു.

Wednesday, February 4, 2009

പരിഷ്കാരി

രണ്ടു മൈനകളെ കണ്ടാല്‍ അന്ന് എല്ലാം ശുഭം .
പള്ളികൂടത്തില്‍ ,പരീക്ഷ ഹോളില്‍, വൈകിയെത്തിയാല്‍
കൈവെള്ള ചുവപ്പിക്കുന്ന വല്‍സമ്മ ടീച്ചറിന്‍ മുന്നില്‍
എത്ര വട്ടം നിന്‍റെ മഞ്ഞ കൊക്കും തവിട്ടു നിറവും
ഉള്ളില്‍ ഒതുക്കി കുറ്റവാളിയായി ഞാന്‍ നിന്നു.
പൂച്ച കുറുകെ ചാടിയാല്‍ മൂന്നുവട്ടം
പുസ്തകകെട്ടുമായിവട്ടം കറങ്ങി ഒന്നു
കാര്‍ക്കിച്ചു തുപ്പണം എന്നെന്‍റെ മതം .
മുള്ള്‌ വേലിക്കല്‍ പൂത്ത ശവംനാറി
പൂവുകള്‍ കൈ കൊണ്ടു തൊട്ടാല്‍
മരണമെന്ന് ഉറക്കത്തിലും ഞാന്‍ ഓര്‍ത്തു വെച്ചു.

തുളസിയും, ദര്‍ഭയും സര്‍പ്പകാവും തീണ്ടാതെ നനഞ്ഞ പഴന്തുണി പോലെ ഇരുളില്‍ ഒതുങ്ങിയതു നാഗ രാജാവിനെ ഭയന്നു മാത്രം.
മുടികായ വന്നാല്‍ ഗന്ധര്‍വന്‍ കൂടുമെന്നും, കണ്ണാടി ഉടഞ്ഞാല്‍
ഏഴ് വത്സരം കദനകാലമെന്നും പഠിപ്പിച്ചു മുത്തശ്ശി
സര്‍പ്പങ്ങളും ഗന്ധര്‍വന്മാരും ഇല്ലാ മറുനാട്ടില്‍
മുത്തശികഥകള്‍ നുണ കഥകളായി,ഞാന്‍ ഒരു കൂട്ടചിരിയായി

ഇന്നു ഒഴിഞ്ഞ എന്‍റെയീ കൂട്ടില്‍ ക്ഷണിക്കാതെ
വിരുന്നിനു എത്തുന്നു എന്നും ഒരു ഒറ്റമൈന
വേലിക്കലെ ശവംനാറി പൂവുകളും, തുളസിയും
ഇവിടെ ഈ കൊച്ചു ബാല്‍ക്കണിയില്‍ തളിര്‍ക്കുന്നു.
തടാകകരയിലെ സായാഹ്നങ്ങളില്‍ മഞ്ഞു പോലെ ഒരു
പൂച്ചകുട്ടി എന്‍റെ തലോടലിനായി കാത്ത് നില്‍പുണ്ട്
ഞാന്‍ മാറുകയാണ്, എന്‍റെ വിശ്വാസങ്ങളും.
ഇപ്പോള്‍ എനിക്ക് ഇഷ്ടം ചിരിക്കും ബുദ്ധനെയും
ഫങ്ങ്ഷുയിക്കാരുടെ ബോണ്‍സായി മുളയേയും ആണ്.