Sunday, March 1, 2009

ഈറന്‍മുകില്‍മാലകളില്‍ ഇന്ദ്രധനുസ്സെന്ന പോലെ ...

മാര്‍ച്ച് 2 , ഇന്ന് ആ നാദം നിലച്ചിട്ട് നാലു വര്‍ഷം ആകുന്നു. വിദൂരതയില്‍ നിന്ന് ഒഴുകിയെത്തുന്ന പ്രൌഡദമായ ഒരു ഈണമായി രവീന്ദ്രന്‍ മാഷ് ഇന്നും മനസ്സില്‍ ഉണ്ട്.തിരിച്ചറിവിന്‍റെ വിനയാന്വിതമായ നിമിഷത്തിലാണ് പ്രതിഭയുടെ മേല്‍ ദൈവത്തിന്‍റെ കൈയൊപ്പ്‌ പതിയുന്നത് എന്നതിന് നേര്‍ സാക്ഷ്യം ആണ് ആജീവിതവും, സംഗീതവും. അനശ്വര മനോഹരമായ ഗാനങ്ങള്‍ സൃഷ്ടിച്ച ആ സംഗീത സംവിധായകനെ മലയാളിക്ക് ലഭിച്ചതിനു പിന്നില്‍ സ്വയം കണ്ടെത്തലിന്റെ അനുഗ്രഹീതമായ ഒരു നിമിഷം ഉണ്ട്. "സംഗീതം:രവീന്ദ്രന്‍" എന്ന അറിയിപ്പ് കേള്‍ക്കാതെ തന്നെ ആ ഗാനത്തിന്റെ സംഗീത പിതാവിനെ നാം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനുമപ്പുറം സുഗമ സംഗീതത്തില്‍ ഒരു ആചാര്യനും പോകാനില്ല.അത്ര അധികം നാം സ്നേഹിച്ചിട്ടുള്ള ദേവരാജന്‍ മാഷിനും , ബാബുരാജിനും തൊട്ടടുത്ത്‌ തന്നെ രവീന്ദ്ര സംഗീതത്തേയും പ്രതി്ഷ്ഠിചു മലയാളി.


കഴിഞ്ഞ നാലു വര്‍ഷം ആയി മലയാള സംഗീതത്തില്‍ അദ്ദേഹം ഉപേക്ഷിച്ചു പോയ ആ ഇരിപ്പടം ശൂന്യമായി കിടക്കുന്നു. നിനച്ചിരിക്കാതെ എന്നോ ഒരുനാള്‍ നമ്മുടെ ജീവിതത്തില്‍ കയറി വന്നു കസേര വലിച്ചിട്ടു ഇരുപ്പുറപ്പിച്ച ഒരാള്‍.ഇരുപത്തിയഞ്ച് വര്‍ഷകാലം നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെയും, പ്രണയത്തിന്റെയും, സംഗീതതിന്ടെയും സൌരഭം നിറച്ചു അദ്ദേഹം. പിന്നീട് ഒരു നാള്‍ ആരോടും ചോദിയ്ക്കാതെ ഇറങ്ങി പോകുകയും ചെയ്തു. അടഞ്ഞ ഒരു വാതിലില്‍ നിന്നായിരുന്നു അദ്ധേഹത്തിന്റെ യാത്രയുടെ തുടക്കം. "ഈ ജന്മം നിന്നെ കൊണ്ട് സിനിമയില്‍ പാടാന്‍ ആകില്ല " എന്ന് പറഞ്ഞു കൊട്ടിയടച്ച ഒരു ഇരുണ്ട വാതിലിന്‍റെ ഇരുണ്ട നിഴലില്‍ , അത്രത്തോളം വലിയ ദു:ഖവുമായി കണ്ണീര്‍ അണിഞ്ഞ രവീന്ദ്രന്‍ മാഷിന്‍റെ ഭൂതകാലം എത്രയോ വട്ടം വായിച്ചു ഊര്‍ജം കൊണ്ടിരിക്കുന്നു.


സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്ന് ഗാനഭൂഷണം പാസ്സായ കുളതുപുഴക്കാരനായ രവീന്ദ്രന്‍ എന്നാ പയ്യന്‍ അറുപതുകളുടെ മധ്യത്തോടെ അന്നത്തെ മദിരാശിയില്‍ എത്തിയത് തന്‍റെ സീനിയര്‍ ആയി പഠിച്ചിരുന്ന യേശുദാസ് എന്ന സഹപാഠിയെ പോലെ ഗായകന്‍ ആവുക എന്നാ സ്വപ്നവും ആയിട്ടായിരുന്നു. പക്ഷെ കഷ്ടരാത്രികളും , വ്യര്‍ത്ഥ മാസങ്ങളും മാത്രമല്ല വ്യര്‍ത്ഥ വര്‍ഷങ്ങള്‍ തന്നെ കടന്നു പോയതല്ലതേ ഒന്നും സംഭവിച്ചില്ല എന്ന് അദ്ധേഹത്തിന്റെ ഓര്‍മ്മ കുറിപ്പില്‍ പറയുന്നു. "എന്നും ഞാന്‍ ഒറ്റയാന്‍ ആയിരുന്നു. എങ്ങനെ ആണ് ഒറ്റപെട്ടത്‌ എന്ന് പലപോളും ആലോചിചിടുണ്ട്.ദുരിതപൂര്‍ണമായ രാപകലുകള്‍. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഏഴു ദിവസം തുടര്‍ച്ചയായി പട്ടിണി കിടന്നിട്ടുണ്ട്. അപ്പോള്‍ മനസ്സില്ലായി , പട്ടിണി കിടന്നാല്‍ ചത്ത്‌ പോകുമെന്നത് വെറുതേ ആണ്.തീയില്‍ കുരുത്തത് വെയിലത്ത്‌ വാടില്ല എന്ന് പറയും പോലെ".


മദ്രാസില്‍ ആദ്യ കാലത്ത് പെരുംബൂരില്‍ ആണ് അദ്ദേഹം താമസിച്ചിരുന്നത്, അന്ന് വുഡ് ലാണ്ട്സില്‍ സംഗീത സംവിധായകര്‍ താമസിക്കുന്ന ഹോട്ടലുകളിലേക്ക് ഭാഗ്യാര്‍ത്ഥിആയുള്ള യാത്ര അദ്ദേഹം വിവരിച്ചിരിക്കുന്നത് ആരെയും നോവിക്കും. അങ്ങോട്ടേക്ക് ഏകദേശം 22km ദൂരം ഉണ്ടാകും ,അത്രയും ദൂരം നടക്കാറാണ് എന്നും പതിവ്. അത് പോലെ തിരിച്ചും. ഒരു ഫര്‍ലോന്ഗ് വിട്ടു വിട്ടുള്ള പൈപ്പുകള്‍് ആയിരുന്നത്രെ അന്ന് അദ്ധേഹത്തിന്റെ വിശപ്പടക്കിയിരുന്ന സുഹൃത്തുക്കള്‍. പക്ഷെ ആ ജീവിതം പിന്നിട്ടു , വിജയത്തിന്റെ പടവുകള്‍ ഓരോന്നായി ചവിട്ടി കയറുംബോളും പില്‍ക്കാലത്ത് അദ്ധേഹത്തിന്റെ മനസില്‍ മദ്രാസിലെ കൊടും ചൂടില്‍ സാന്ത്വനം നല്‍കിയ ആ പൈപ്പ്കള്‍ ഉണ്ടായിരുന്നു. അലച്ചിലും അവഹേളനവും, ആട്ടിയിറക്കലും, സ്വപ്ന മോഹങ്ങളില്‍ അമാവാസികള്‍ മാത്രം വിരിയിച്ചപോളും, ഉള്ളില്‍ സംഗീതത്തിന്‍റെ നീറുന്ന ഒരു പൊരി രവീന്ദ്രന്‍ സൂക്ഷിച്ചു. കോറസ് പാടിയും, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന രീതിയിലും ജീവിതം തള്ളിനീക്കുന്നതിനിടയില് നാടക ഗാനങ്ങള്‍ ഈണമിടുമ്പോള്‍..തന്‍റെവഴി അദ്ദേഹം സ്വയം കണ്ടെത്തുകയായിരുന്നു.ആ തിരിചറിവ് മലയള ചലച്ചിത്ര സംഗീതത്തിനു വരദാനമായി നല്‍കിയതോ? മലയാളികളെ കീഴടക്കിയ രവീന്ദ്രന്‍ മാസ്റ്റര്‍ എന്ന ഒരു കാലഘട്ടത്തിന്‍റെ തന്നെ സംഗീതസംവിധായകനേയും.30 ഓളം ഗാനങ്ങള്‍ക്ക് പിന്നണി ഗായകനായി പാടി അദ്ദേഹം. ആദ്യ ഗാനത്തിന്നു അവസരം നല്‍കിയത് ബാബുരാജ് ആയിരുന്നു. വെള്ളിയാഴ്ച എന്ന ചിത്രത്തിലെ ഗാനത്തിന് വേണ്ടി ആയിരുന്നു അത്.




"ദാസേട്ടന്‍ പാട്ട് നിര്‍ത്തിയാല്‍ ഞാന്‍ ആക്രി കച്ചവടം നടത്തി ജീവിക്കുമെടാ..മറ്റാര്‍ക്ക് കഴിയുമെടാ എന്‍റെ പാട്ടു പാടാന്‍.."ഇത് ഒരു അഹങ്കാരിയുടെ വാക്കുക്കള്‍ അല്ല. കാരണം ഇത് രവീന്ദ്രന്‍ എന്ന സംഗീത സംവിധയകന്റെ മാത്രം സ്വകാര്യം ആയ നേട്ടം ആണ്.യേശുദാസ് എന്ന ഗായകന്‍റെ ശബ്ദതലങ്ങളെ ഇത്രയധികം ഭംഗിയായി ഉപയോഗിച്ച മറ്റൊരു സംവിധായകന്‍ ഉണ്ടോഎന്നത്, അദ്ധേഹത്ത്തിന്റെ വിയോഗത്തിന് ശേഷവും, ഇന്നും സംശയം അര്‍ഹിക്കാത്ത ഒരു ചോദ്യം ആണ് . യേശുദാസ് പോലും എത്രയോ അഭിമുഖങ്ങളില്‍ ഇത് അംഗീകരിച്ചിരിക്കുന്നു.വസന്തത്തിന്‍റെ ആ ശബ്ദത്തില്‍ നിന്ന് രവീന്ദ്രന്‍ മറ്റെല്ലാ ഋതുക്കളെയും പുറത്തെടുത്തു. കാഴ്ചയില്‍ മാത്രം അല്ല ശബ്ദത്തിലും ഉളള സമാനതകള്‍ ആയിരിക്കാം ഇരുവരെയും ഇത്രയധികം അടുപ്പിച്ചത്. ജീവിതകാലം മുഴുവന്‍ തന്നെ കൂടപിറപ്പിനെ പോലെ സ്നേഹിച്ച യേശുദാസിന്റെ പിന്തുണയോടെ ആയിരുന്നു "ചൂള" എന്ന ചിത്രത്തിലൂടെ അദേഹത്തിന്റെ സംവിധാനത്തില്‍ ഉള്ള ആദ്യ ഗാനം പുറത്തു വരുന്നത്. "താരകേ മിഴിയിതളില്‍ .എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ സത്യന്‍ അന്തിക്കാടിന്റെ തായിരുന്നു. അടിസ്ഥാനമില്ലാത്ത അടിപൊളി പാട്ടുകളും, രാഗത്മകതയില് നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള ഫാസ്റ്റ് നംബെര്കളും മലയാള ചലച്ചിത്ര സംഗീതത്തെ കീഴടക്കി കൊണ്ടിരുന്ന കാലഘട്ടത്തിലാണ് അദ്ധേഹത്തിന്റെ രംഗപ്രവേശം.ആദ്യ ഗാനം തന്നെ ഹിറ്റ് ആയതോടെ ഈ കൂടുകെട്ടില്‍ ജനിക്കുന്ന ഓരോ ഗാനവും മലയാളിക്ക് പ്രിയപെട്ടതായി മാറി. രവീന്ദ്രന്‍റെ മാസ്മരിക സംഗീതവും, ഗാന ഗന്ധര്‍വന്‍റെ സ്വരമാധുരിയും ഒത്തുചേര്‍ന്നപ്പോള്‍ മറക്കാനാവാത്ത ഒരു പിടി ഗാനങ്ങള്‍ മലയാള ചലച്ചിത്ര സംഗീതത്തിനു വരമായി ലഭിച്ചു.ഏഴു സ്വരങ്ങളും, ഒറ്റകമ്പി നാദം, മനതാരില്‍ എന്നും , നീലകടംബുകളില്‍, ഇന്നുമെന്‍റെ കണ്ണ് നീരില്‍, ചന്ദന മണി വാതില്‍ പാതി ചാരി., തേനും വയമ്പും, ., പിന്നീടുള്ള വര്‍ഷങ്ങളില്‍ സുഖമോ ദേവി , ചിരിയോ ചിരി, ആറാം തമ്പുരാന്‍, നന്ദനം, ഹിസ്‌ ഹൈനസ്സ് അബ്ദുള്ള , ഭരതം, സൂത്രധാരന്‍, അയാള്‍ കഥ എഴുതുകയാണ്, മഴ എത്തും മുന്‍പേ, അരയന്നങ്ങളുടെ വീട്, അമരം., ഏയ് auto....തുടങ്ങി വടക്കുംനാഥന്‍ എന്ന അവസാന ചിത്രത്തിലെ "ഗംഗേ," കളഭം എന്ന ഗാനങ്ങള്‍ വരെ വിരലില്‍ എണ്ണിയാല്‍ തീരില്ലാത്ത അത്ര ചിത്രങ്ങളിലെ മനോഹര ഗാനങ്ങളിലൂടെ അദ്ദേഹം തന്‍റെ പ്രതിഭ തെളിയിച്ചു.


രവീന്ദ്ര സംഗീതത്തിന്റെ ഒരു പ്രത്യേകത ലാളിത്യമാണ്. ആദ്യ കാലങ്ങളില്‍ ഓര്‍ക്കസ്ട്രെയ്ഷനില്‍ പാലിച്ചിരുന്ന മിതത്വം ശ്രദ്ധേയം ആണ്.കര്‍ണാടക സംഗീതത്തിലെ അപൂര്‍വ്വ രാഗങ്ങള്‍ ചലച്ചിത്ര ഗാനങ്ങള്‍ക്ക് ഉപയോഗിച്ച മാസ്റ്റര്‍ ശുദ്ധ സംഗീതത്തെ സാധാരണക്കാരനിലെക്ക് അടുപ്പിക്കുകയായിരുന്നു.ഘന രാഗത്തില്‍ ചിട്ടപെടുത്തിയ ഗാനങ്ങള്‍ സാധാരണക്കാരനിലെക്ക് പടര്‍ന്നു കയറില്ല എന്ന് അദ്ദേഹം നന്നായി മന്സിലക്കിയിരുന്നിരിക്കണം. ഹംസധ്വനി,ഹിന്ദോളം, മധ്യമാവതി, ഷണ്ന്മുഖപ്രിയ,എന്നിവയിലായിരുന്നു അദ്ദേഹം കൂടുതലും ഗാനങ്ങള്‍ ചിട്ടപെടുതിയിരുന്നത്. പക്ഷേ ഏതിലും സ്വന്തം ശൈലിയാല്‍ ഒരു കൈഒപ്പ് ചാര്‍ത്തുവാന്‍ ഒട്ടു മറന്നതുമില്ല.



എണ്‍ന്പതുകളിലെ യൌവനത്തിന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് ഗാനങ്ങള്‍ക്ക് നോട്ടേഷന്‍ പകര്‍ന്നതിനാല്‍ ആവാം ആ കാലഘട്ട്ത്തിലെ ഗാനങ്ങളുടെ തടവുകാരായി നമ്മളില്‍ പലരും ഇന്നും കഴിയുന്നത്‌. പ്രവചനാതീതമായ പാതകളിലൂടെ ആയിരിക്കാം ചിലപ്പോള്‍ അദേഹത്തിന്റെ ഈണങ്ങള്‍ സഞ്ചരിക്കുക. തരംഗിണിക്ക് വേണ്ടി തയ്യാറാക്കിയ ലളിത ഗാനങ്ങളിലെ മാമാന്കം, അരയന്നമേ, തുടങ്ങി ഭക്തി ഗാനങ്ങളിലും ഒരു പിടി രവീന്ദ്രന്‍ ടച്ചുള്ള ഗാനങ്ങള്‍ മറക്കാന്‍ ആവുന്നവയല്ല.ഇന്ന് നമ്മുടെ ജീവിതത്തില്‍ നിന്ന് കൂടൊഴിഞ്ഞു പോയിരിക്കുന്നത് മെലഡിയുടൈ തൂവല്‍ സ്പര്‍ശം ആണ്..കാലത്തിനൊപ്പം വേറിട്ട വഴിയിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തഅല്ലാത്തതിനാല്‍ആകാം,അല്ലെങ്കില്‍ഒരുപഴഞ്ചന്‍മനസ്സായത്കൊണ്ടാകാംഇങ്ങനെഒരുചിന്ത.
അടിപൊളിഗാനങ്ങളുടെബഹലോല്‍സവങ്ങളില്‍നിന്നു,അപഹരണങ്ങള്ക്കും,അനുകരണങ്ങള്‍ക്കും ഇടയില്‍ നിന്നു മാറി നിന്ന് ചിന്തിക്കുന്നത് തെറ്റ് എങ്കില്‍ പ്രിയ വായക്കാര്‍ എന്നോട് പൊറുക്കുക.

ഇന്നത്തെ ഗാനങ്ങള്‍ മോശം എന്ന് അതിനു അര്‍ത്ഥത്മില്ല. പക്ഷെ ഇന്നത്തെ ഗാനങ്ങള്‍ മികച്ചത് എന്നും ആര്‍ക്കും സമര്‍തഥിക്കാനാവില്ല .അര്‍ത്ഥമില്ലാത്ത എന്തിനും ഈണം നല്‍കി സ്വന്തം സ്വരത്തെ വികലപെടുത്തി ഇറങ്ങുന്ന പുതിയ ട്രെന്‍ഡ് ഗാനങ്ങള്‍ക്ക് ആരാധകര്‍ ഉണ്ടാകാം. പക്ഷെ മഴ പാറ്റകളുടെ ആയുസ്സ്‌ എങ്കിലും ഇവക്ക് ഉണ്ടാകുമെങ്കില്‍ നല്ലത്.ഇടയ്ക്കിടെ ജോണ്‍സന്‍ മാഷ് ഈണമിടുമ്പോള്‍ മാത്രം ആണ് മേലഡിയുടെ മധുരം മലയാളി ഇന്ന് നുണയുന്നത്.

ഇന്ന് ശുദ്ധ സംഗീതത്തില്‍ എത്ര ഗാനങ്ങള്‍ മലയാളത്തില്‍ ഇറങ്ങുന്നുണ്ട്? ഉണ്ടെങ്കില്‍ തന്നെ അവയ്ക്ക് പഴയ ഏതെങ്കിലും ഹിറ്റ് പാട്ടുകളുടെ ചുവ ഇല്ല എന്ന് പറയാന്‍ ആകുമോ? പല ഗാനങ്ങളും ഒന്ന് വ്യക്തമായി അരിച്ചു നോക്കിയാല്‍ അവയില്‍ ഒക്കെ രവീന്ദ്ര സംഗീതത്തിന്‍റെ അസ്തമിക്കാത്ത സൂര്യനാളം എരിയുന്ന കാണാം.ഇന്നത്തെ തലമുറയില്‍ എത്ര പേര്‍ക്ക് അദ്ധേഹത്തിന്റെ ഗാനങ്ങള്‍ നേരം വണ്ണം പാടാന്‍ സാധിക്കുന്നുണ്ട്?ഇളിഭ്യനായി, ഹതാശനായി, വിഷാദവദനന്‍ ആയി നില്‍കുന്ന പുതു സംഗീതത്തിന്‍റെ വക്താക്കളെ കണ്ടു കയ്യടിക്കുന്ന ഇന്നത്തെ തലമുറയില്‍ രവീന്ദ്രനെ പോലെ ഒരു സംഗീതകാരന്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കമെന്നല്ലാതെ എന്ത് പറയാന്‍?ആ നിലവാരത്തില്‍ എത്താന്‍ പുതു തലമുറ ശ്രമിക്കട്ടെ..അതിനായി കൂടുതല്‍ കരുത്ത്‌ ജ്ഞാനത്തിലൂടെ നമ്മുക്ക് സമ്പാദിക്കാം.

സംഗീതത്തിന്‍റെ ഒരു തെളിനീരരുവി മെല്ലെ മെല്ലെ ഒഴുകുന്നുണ്ട്... രാഗഛായകള്‍ തണല്‍ വിരിക്കുന്നുണ്ട്‌. പകരം വെയ്ക്കനില്ലാത്ത സാന്നിധ്യമായി , തന്‍റെ ഹാര്‍മോണിയക്കട്ടകളിലൂടെ വിജയത്തിന്‍റെ വിരല്‍ പായിച്ചു രവീന്ദ്ര സംഗീതം മഴയിലും, കാറ്റിലും, നിശയിലും,ആര്‍ത്തിരമ്പുന്ന നഗരത്തിരക്കിലും, ഏകാന്തതയിലും ഇപ്പോഴും നമ്മുടെ കാതോരത്തു സജീവം.